Monday, September 17, 2007

ഭാവഗീതങ്ങള്‍ 2

മഞ്ഞക്കണിക്കൊന്നപ്പൂവും കൊണ്ടേ,
മണ്‍കുടത്തില്‍ കുളിരും കൊണ്ടേ,
വന്നുവല്ലൊ മേടമാസപ്പുലരിപ്പെണ്ണ്‌.
കര്‍ണ്ണികാരപ്പൂക്കള്‍ കൊണ്ടൊരു പന്തലൊരുക്കി - അവള്‍
കന്നിമണ്ണിന്‍ കരള്‍നിറയെ കുളിരു പകര്‍ത്തി.

വിശ്വമേ, നിന്‍ സര്‍ഗ്ഗസംഗീതമധുവുമായ്‌,
വിഷുപ്പക്ഷി പാടാനെത്തി 'വിത്തും കൈക്കോട്ടും'.
ഇത്തിരി മധുരത്തിന്‍ ഇന്ദ്രജാലങ്ങളാല്‍
മറ്റൊരു വേദിക തീര്‍ക്കുന്നു ഭാവന....
മന്ദ്രമുഖരിതമാക്കുന്നു സാധന!

നിത്യതേ, എന്‍ ജന്മസങ്കേതവാതിലില്‍
ചൈത്രമാസതിലെ സംക്രമസന്ധ്യയില്‍
പിച്ചളപ്പാല്‍ക്കുടമൊക്കത്തു വച്ചൊരാ-
പത്തരമാറ്റുള്ള കനവിന്റെ കാമന...
കനകച്ചിലങ്കകള്‍ ചാര്‍ത്തുന്നു കഴലിലണ!

Wednesday, September 12, 2007

ഭാവഗീതങ്ങള്‍ 1


നിന്‍ പ്രാണവീണതന്‍ തന്ത്രിയിലറിയാതെ
എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടുപോയി.
ദിവ്യാനുരാഗത്തിന്‍ വൈഖരിയായ്‌ - അത്‌
നിദ്രാവിഹീനനാക്കി-എന്നെ
നിന്‍ പ്രേമഗീതമാക്കി.

കാണാന്‍ കഴിയാതിരുന്നൊരു സ്വപ്നത്തിന്‍
കതിരുമായെത്രനാള്‍ കാത്തിരുന്നു? - എന്റെ
കമനീയതേ, നീയും തപസ്സിരുന്നു?
കയ്യെത്തും ദൂരത്തു ഞാനിരിയ്ക്കുമ്പൊഴും
കരളിന്‍ കവാടം നീ ചാരി നിന്നു - പിന്നെ
കവിതയായെന്നുള്ളില്‍ നിറഞ്ഞു നിന്നു.

പോകാന്‍ വഴിയറിയാത്തൊരു സ്വര്‍ഗ്ഗത്തിന്‍
വാതില്‍പ്പുറങ്ങളില്‍ നീയലഞ്ഞു - സ്നേഹ
ദൂതുമായെന്തിനോ കൊതിച്ചുനിന്നു.
മാനത്തു പൂവിട്ട മാധവരജനിയില്‍
മനസ്സില്‍ മരന്ദം നിറച്ചുനിന്നു - ജന്മ
സുകൃതമായെന്നില്‍ നീ അലിഞ്ഞുചേര്‍ന്നു.